പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സ്പോട്ട് ബുക്കിംഗ് 20,000 ആയി ചുരുക്കിയതോടൊപ്പം, അധികമായി എത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ താമസസൗകര്യം ഒരുക്കും. ടോക്കൺ ഉള്ളവരെ മാത്രമേ നിലയ്ക്കൽ–പമ്പ മാർഗം കടത്തിവിടൂ.
തിരക്ക് നിയന്ത്രിക്കാൻ 32 അംഗ എൻഡിആർഎഫ് സംഘം സന്നിധാനത്തെത്തി. ചെന്നൈയിൽ നിന്നുള്ള മറ്റൊരു സംഘവും വൈകുന്നേരത്തോടെ എത്തും. ആകെ 70 അംഗങ്ങൾ സുരക്ഷാ ചുമതലയേൽക്കും.
ശബരിമലയിൽ ഇതുവരെ 2.5 ലക്ഷത്തിലധികം സ്വാമിമാർ ദർശനം നടത്തിയിട്ടുണ്ട്. ഇന്നലെ ഉണ്ടായ തിരക്ക്–പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
