എറണാകുളം: ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനക്കടത്ത് സംബന്ധിച്ച് ഓപ്പറേഷൻ നുമ്ഖൂറിൻ്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മൂന്ന് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു. ടൊയോട്ടയുടെ രണ്ടും നിസാന്റെ ഒരു വാഹനവുമാണ് കൊച്ചിയിൽ ഒരു പറമ്പിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടി. ടിജു ഇടിവി ഭാരതി നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്ത കാറുകളിൽ രണ്ടെണ്ണം നടൻ അമിത് ചക്കാലക്കലിന്റെയും, ഒരണ്ണം പാലക്കാട്ടെ ഒരു വ്യവസായിയുടേതുമാണ്. ഇതോടെ ഇതുവരെ പിടികൂടിയ വാഹനങ്ങളുടെ എണ്ണം 43 ആയി. കൂടുതൽ വാഹനങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും, അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഭൂട്ടാനിൽ നിന്നു കടത്തിയ കാറുകളിൽ ഇനിയും നൂറിലധികം കണ്ടെത്താനുള്ളതാണെന്നാണ് കണക്കാക്കുന്നത്. കേരളത്തിനു പുറത്ത് ചില വാഹനങ്ങൾ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു.
കസ്റ്റംസ് കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം ഇഡി (Enforcement Directorate) താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും ഒരേ സമയം റെയ്ഡ് നടന്നു.
മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ പഴയ വീടിലും കടവന്ത്രയിലെ വീടിലും പരിശോധന നടന്നു. ദുൽഖറിന്റെ കാറുകൾ സംബന്ധിച്ച ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ കൂടുതൽ രേഖകൾ പരിശോധിച്ചുവരികയാണ്.
കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലടക്കം പതിനേഴ് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. വിദേശനാണ്യ വിനിമയ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ ഡാറ്റയും അന്വേഷണ സംഘങ്ങൾ ശേഖരിച്ചു.
📌: കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in
📌: Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
