ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ രാജിവെച്ചത് ആരോഗ്യകാരണം മാത്രമാണെന്നും, മറ്റേതെങ്കിലും കാരണങ്ങളില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ധൻകർ വീട്ടുതടങ്കലിലാണെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. ഭരണഘടനാനുസൃതമായി ധൻകർ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അമിത് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
ധൻകർ സമർപ്പിച്ച രാജിക്കത്തിൽ തന്നെ കാരണങ്ങൾ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. “ആരോഗ്യപരമായ പ്രശ്നങ്ങളാണ് രാജിക്കാരണം. പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സർക്കാരിനും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്,” എന്നും ഷാ കൂട്ടിച്ചേർത്തു.
ധൻകർ വീട്ടുതടങ്കലിലാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും അമിത് ഷാ പറഞ്ഞു. “സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷ പ്രസ്താവനകളെ മാത്രം ആശ്രയിച്ച് നടക്കാനാവില്ല,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ 21-ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചത്. എന്നാൽ പ്രതിപക്ഷം വിവിധ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ധൻകറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും.
എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനും, ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുധർശൻ റെഡ്ഡിയും തമ്മിലായിരിക്കും മത്സരം.
Advertisement
