കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചതിനാലാണ് നടപടി.
സംഭവം ഇന്നലെ ഉണ്ടായി. ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തമായി നിൽക്കുന്ന കാട്ടാനയുടെ അടുത്തേക്ക് റീൽസ് ചിത്രീകരിക്കാനായി ഇയാൾ വാഹനം വിട്ടിറങ്ങി. ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വനംവകുപ്പ് അന്വേഷണം നടത്തി ഇയാളെ കണ്ടെത്തി.
തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം ചെയ്യുന്ന വീഡിയോയും വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചു. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുന്നവർ വാഹനത്തിൽ നിന്ന് ഇറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. നിയമലംഘകരെതിരെ കർശന നടപടി തുടരുമെന്നും അവർ അറിയിച്ചു.
