ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ രാജ്യാന്തര മോഷണ സംഘം; ദുൽഖറിന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ മാത്രം 200-ഓളം വാഹനങ്ങളാണ് വിറ്റത്. വിദേശ രാജ്യങ്ങളിൽ നിന്നു മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാനിലൂടെ കടത്തിയെന്നാണ് സംശയം.

വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച് പിന്നീട് റോഡ് മാർഗം ഇന്ത്യയിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തി. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് റിപ്പോർട്ട്. സിനിമാതാരങ്ങൾ അടക്കമുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് കണ്ടെത്തൽ.

കഴിഞ്ഞ 12 വർഷത്തിനിടെ ഭൂട്ടാൻ പട്ടാളം ലേലം ചെയ്ത വാഹനങ്ങൾ വെറും 117 എണ്ണം മാത്രമാണെന്നും, എന്നാൽ ആയിരത്തോളം വാഹനങ്ങൾ ഇന്ത്യയിൽ എത്തിയതുമാണ് പുറത്തുവന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ പ്രധാന കേന്ദ്രമെന്നും കസ്റ്റംസ് അറിയിച്ചു.

വാഹനങ്ങൾ ആറുമാസം കഴിഞ്ഞിട്ടും പേരിലേക്ക് മാറ്റാത്തവരെയും, വ്യാജരേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവരെയും കസ്റ്റംസ് പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി “ഓപ്പറേഷൻ നുംഖോർ” എന്ന പേരിൽ രാജ്യവ്യാപക റെയ്ഡ് നടത്തി. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തി. ദുൽഖറിന്റെ രണ്ട് വാഹനങ്ങളും അമിതിന്റെ എട്ട് വാഹനങ്ങളും നേരത്തെ പിടിച്ചെടുത്തിരുന്നു.

പുതുതായി ദുൽഖർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ചുവന്ന നിറത്തിലുള്ള നിസാൻ പട്രോൾ വൈ60 മോഡലാണ് പിടികൂടിയത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ വാഹനം കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നും ഫസ്റ്റ് ഓണറായി ഇന്ത്യൻ ആർമിയെ കാണിച്ചിരിക്കുന്നുവെന്നും കണ്ടെത്തി. വെണ്ണലയിലെ ബന്ധുവീട്ടിലാണ് വാഹനം കണ്ടെത്തിയത്.

ഇതിനിടെ, വാഹന പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് വാഹനം വാങ്ങിയതെന്നും, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്തിയതാണെന്നും ദുൽഖറിന്റെ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്.

malayalampulse

malayalampulse