തിരുവനന്തപുരം:
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചുവെന്നാരോപിച്ച് സിപിഐഎം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാനാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നും പരിഗണിച്ചില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, റെയിൽവേ വികസനം, വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രത്യേക പാക്കേജ് എന്നിവ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല.
റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികളിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുർവേദ എയിംസും പ്രഖ്യാപിച്ചിട്ടില്ല. ഉൾനാടൻ ജലഗതാഗത പദ്ധതി, സർവകലാശാലകൾ, ടൗൺഷിപ്പുകൾ, റബ്ബർ വിലസ്ഥിരതാ ഫണ്ട് എന്നിവയിലും കേരളം ഒഴിവാക്കപ്പെട്ടതായി സിപിഐഎം വ്യക്തമാക്കി.
പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള നടപടികളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആശ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെയും പൂർണമായും അവഗണിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുണ്ടായ വൻ വെട്ടിക്കുറവ് സംസ്ഥാനത്തെ ഗൗരവമായി ബാധിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
ജനദ്രോഹ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
