കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസ്; പ്രതികൾ സഹകരിക്കാത്താൽ അറസ്റ്റ് ഉൾപ്പെടെ നടപടികൾ

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നു.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒന്നാം പ്രതി സി.കെ. ഗോപാലകൃഷ്ണനും, രണ്ടാം പ്രതി കെ.എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും ഹാജരായില്ല. ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഷാജഹാനും സമാന നീക്കത്തിലാണെന്നാണ് സൂചന.

മൂന്നാം പ്രതി കൊണ്ടോട്ടി അബു അഥവാ യാസർ എടപ്പാളിന് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ യാസർ വിദേശത്തായതിനാൽ ഹാജരാകാനിടയില്ല. ഇത്തരത്തിൽ സംഭവിച്ചാൽ ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മെറ്റയുടെ റിപ്പോർട്ട് നിർണായകം

കേസുമായി ബന്ധപ്പെട്ട അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയോട് അന്വേഷിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കും.

അതേസമയം, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. റിപ്പോർട്ട് ലഭിച്ചാൽ അറസ്റ്റ്, കൂടുതൽ പേരെ പ്രതിചേർക്കൽ തുടങ്ങിയ നടപടികൾ നടക്കും.

സിപിഎം എം.എൽ.എമാരുടെ മൊഴി

സിപിഎം എം.എൽ.എമാരായ പി വി ശ്രീനിജൻ, ആൻറണി ജോൺ, കെ ജെ മാക്സി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുന്നു.

അതേസമയം, ഗോപാലകൃഷ്ണന്റെ ഭാര്യ, തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണമുണ്ടെന്ന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസെടുക്കൽ സംബന്ധിച്ച തീരുമാനം പൊലീസ് എടുത്തിട്ടില്ല.

malayalampulse

malayalampulse