ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.
2017-ലാണ് ആർടിഐ അപേക്ഷയെ തുടർന്ന് കമ്മിഷൻ സർവകലാശാലയോട് നിർദേശം നൽകിയത്. ഇത് ചോദ്യം ചെയ്ത് ഡൽഹി സർവകലാശാല സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഇപ്പോൾ വിധി പറഞ്ഞത്. ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഉത്തരവ് റദ്ദാക്കിയത്.
മോദി 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയതായാണ് അറിയപ്പെടുന്നത്. 1978-ലെ ബിഎ ബിരുദധാരികളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു ആർടിഐ അപേക്ഷകൻ നീരജ് ശർമ്മയുടെ ആവശ്യം.
2016-ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം പൊതുചർച്ചയായത്. 1978-ൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതായി മോദി തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
സർവകലാശാല, ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘സ്വകാര്യമാണ്’ എന്നും അതിന് ‘പൊതു താൽപ്പര്യവുമായി ബന്ധമില്ല’ എന്നും ചൂണ്ടിക്കാട്ടി ആർടിഐ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ 2016-ൽ നീരജ് ശർമ്മ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിക്കുകയും, തുടർന്ന് വിവരാവകാശ കമ്മിഷണർ പ്രൊഫ. എം. ആചാര്യലു സർവകലാശാലയെ 1978-ലെ ബിരുദധാരികളുടെ പട്ടിക പുറത്തുവിടാൻ നിർദേശിക്കുകയും ചെയ്തു.
2017-ൽ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു വാദിച്ചു. രാജ്യത്തെ സർവകലാശാലകൾ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ വിശ്വാസപരമായി സൂക്ഷിക്കുന്നതിനാൽ, അവ പുറത്തുവിടാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി അന്ന് ഉത്തരവിന് സ്റ്റേ നൽകിയിരുന്നു. ഇപ്പോൾ, കേസിന്റെ അന്തിമ വിധിയായി കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
