ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ കാര്‍ സ്‌ഫോടനത്തിന് പിന്നിലെ മുഖം അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കാറോടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് എന്ന ഡോക്ടറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ തന്നെയാണ് ചാവേര്‍ ആക്രമണം നടത്തിയതെന്നും വ്യക്തമാക്കുന്നു. സ്‌ഫോടനത്തിനുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഫരീദാബാദിലെ ഭീകര സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ നിന്നും 360 കിലോ ആര്‍ഡിഎക്‌സ്, എകെ-47 തോക്കുകള്‍, വിപുലമായ സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.
ഫരീദാബാദില്‍ നിന്ന് ബദര്‍പൂര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയിലെത്തിയ കാറില്‍ ഡോ. ഉമര്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്. സംഘാംഗങ്ങള്‍ പിടിയിലായെന്ന വിവരം അറിഞ്ഞതോടെ പരിഭ്രാന്തനായ ഡോ. ഉമര്‍ തന്നെയാണ് സ്വയം സ്‌ഫോടനം നടത്തിയത് എന്നാണ് പൊലീസ് വിലയിരുത്തല്‍.
ഓട്ടര്‍ റിങ് റോഡിലൂടെ ചെങ്കോട്ടയ്ക്ക് സമീപം എത്തിച്ച കാര്‍ മൂന്ന് മണിക്കൂറോളം നിര്‍ത്തിയിട്ടിരുന്നു. ആ സമയത്ത് കാറില്‍ നിന്നിറങ്ങിയിട്ടില്ലെന്നും, ആക്രമണത്തിനായി അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ഉപയോഗിച്ചതായും പൊലീസ് പറയുന്നു. കാറില്‍ സ്ഥാപിച്ചിരുന്ന ഡിറ്റണേറ്ററാണ് സ്‌ഫോടനത്തിന് കാരണമായത്.
ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ഉമര്‍ മുഹമ്മദിന്റെ ജനനം (1989 ഫെബ്രുവരി 24). ശ്രീനഗര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി അനന്ത്‌നാഗ് മെഡിക്കല്‍ കോളജില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്തു. പിന്നീട് ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് സേവനം അനുഷ്ഠിച്ചിരുന്നത്.
പാക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ഉമറിന്റെ സഹപ്രവര്‍ത്തകരായ ഡോ. അദീര്‍ അഹമ്മദ് റാത്തര്‍, ഡോ. മുജമ്മില്‍ ഷക്കീല്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍, ഹരിയാന പൊലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് ഈ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിനെ കണ്ടെത്തിയത്.
പിടിയിലായ കൂട്ടാളികളുടെ വിവരം അറിഞ്ഞതോടെയാണ് ഡോ. ഉമര്‍ മുഹമ്മദിന്റെ അവസാന നീക്കം നടന്നത് എന്നാണ് അന്വേഷണം സൂചിപ്പിക്കുന്നത്.
