തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ വേദനയെ തരണം ചെയ്ത് റെക്കോർഡ് നേട്ടം കൈവരിച്ച കായികതാരം ദേവനന്ദ വി. ബിനുവിന് സർക്കാർ വീട് നിർമിച്ച് നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദിച്ച വേളയിലാണ് പ്രഖ്യാപനം. വീട് നിർമാണത്തിന് കേരള സ്കൗട്സ് ആൻഡ് ഗൈഡ്സിന് ചുമതല നൽകിയിട്ടുണ്ട്.
കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ വിദ്യാർത്ഥിനിയായ ദേവനന്ദ, ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡ് ഇതോടെ തിരുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണം കരസ്ഥമാക്കിയിരുന്നു. ഒരു മാസം മുമ്പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച് കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്ത ദേവനന്ദയുടെ മനോധൈര്യം മെഡലിനേക്കാൾ വിലപ്പെട്ടതായിത്തീർന്നു.
പേരാമ്പ്ര മമ്മിക്കുളം സ്വദേശിയായ ദേവനന്ദയ്ക്ക് മെഡൽ സൂക്ഷിക്കാൻ പോലും വീട് ഇല്ലെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് സർക്കാർ ഇടപെട്ടത്. അച്ഛൻ ബാർബറായ ബിജുവിനും, തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം അതീവ ദാരിദ്ര്യത്തിലാണ് കുടുംബം കഴിയുന്നത്.
ദേവനന്ദയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
