ഫറോക്ക്: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഊർജിത അന്വേഷണത്തിനൊടുവിൽ പിടിയിലായി. ഗവ. മാപ്പിള യു.പി. സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ വ്യാഴാഴ്ച പുലർച്ചെ 2.45ഓടെ പോലീസ് പിടികൂടി. ആംബുലൻസ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി കൈക്കൊണ്ടത്.
പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴികളിലും ഗോഡൗണിലും രാത്രി വൈകിയും പോലീസ് തിരച്ചിൽ നടത്തി. രാത്രി 11.30ഓടെ എ.ആർ. ക്യാമ്പിൽ നിന്നെത്തിയ അധിക പോലീസ് പരിശോധനയ്ക്ക് വിന്യസിച്ചു.
അസമിൽ നിന്നുള്ള പ്രസൻജിത്ത് നാല് മാസം മുൻപ് വെൽഡിങ് ജോലിക്കായി എത്തിയതാണ്. പ്രദേശത്തെ മുൻപരിചയം രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പോലീസ് കരുതുന്നത്. സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗൺ, ഒഴിഞ്ഞ പറമ്പുകൾ തുടങ്ങി പല സ്ഥലങ്ങളിലും പോലീസ് തെരച്ചിൽ നടത്തി. വിലങ്ങുള്ളതിനാൽ ദൂരെയായിപ്പോകാൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണം നടന്നത്. കെട്ടിടത്തിന്റെ പിൻവശത്ത് നിന്ന് മുകളിലേക്ക് കയറാൻ വഴിയുണ്ടായിരുന്നു, അതുവഴിയാണ് പ്രതി രക്ഷപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
