ആലപ്പുഴ: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1953 ആഗസ്റ്റ് 3ന് മാവേലിക്കര ചെന്നിത്തല ചെറുകൊൽ എന്ന സ്ഥലത്ത് മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനായാണ് മുരളിയുടെ ജനനം. കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെയാണ് മുരളി രാഷ്ട്രീയത്തിലെത്തിയത്. കെപിസിസി, എഐസിസി അംഗമായിരുന്നു.
1991, 1996, 2001 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കായംകുളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
രാവിലെ മൃതദേഹം KPCC ഓഫീസിൽ പൊതുദർശനത്തിന് വച്ചു. മുൻ എം എൽ എ എം മുരളിയുടെ ഭൗതീക ശരീരം ദഹിപ്പിക്കുന്നത് 7 – തീയതി ശനിയാഴ്ച 2.30 pm മാവേലിക്കരയിൽ ചെറുകോൽ വൈപ്പുവിളയിൽ വിജയാജ്ഞലി വീട്ടുവളപ്പിൽ നടക്കും.
