ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്; മികച്ച സ്കൂൾ മലപ്പുറം കടകശ്ശേരി ഐഡിയൽ; സ്‌പോർട്‌സ് സ്കൂളിൽ അജയരായി ജി.വി. രാജ

കായികമേളയുടെ സംഘാടനം ഗംഭീരം; കേരളം മറ്റുള്ളവർക്ക് മാതൃക: ഗവർണർ

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ പ്രൗഡഗംഭീരമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള കേരളത്തെ മറ്റുള്ളവർക്ക് മാതൃകയാക്കിയതായാണ് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിപ്രായപ്പെട്ടത്. 20,000 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ കായികമേള തലസ്ഥാന നഗരിയിലെ 12 വേദികളിലായി എട്ട് ദിവസങ്ങളിലായി അരങ്ങേറി.

സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിക്കും, ഗംഭീരമായി മേള സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും നന്ദി അറിയിക്കുന്നതായും ഗവർണർ പറഞ്ഞു. 67ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒളിമ്പിക്സ് ആണ് നമ്മുടെ ലക്ഷ്യം. അതിലേക്കുള്ള വാതിൽ തുറക്കുകയാണ് സംസ്ഥാന സ്കൂൾ കായികമേള. മുൻകാലങ്ങളിൽ കായികം പാഠ്യേതര പ്രവർത്തനമായി കണ്ടിരുന്നെങ്കിലും ഇന്നത് പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഇത്തരമൊരു കായികമേളയിൽ പങ്കെടുക്കുന്നത് തന്നെ ഒരു മെഡൽ നേടുന്നതിന് തുല്യമാണ്. വിവിധ മേഖലയിലുള്ളവരെ ഉൾക്കൊള്ളുക എന്നതാണ് സ്പോർട്ടിംഗ് സ്പിരിറ്റിന്റെ അർത്ഥം,” — ഗവർണർ പറഞ്ഞു.

നിർധനരായ സ്വർണ്ണമെഡൽ ജേതാക്കൾക്ക് 50 വീടുകൾ നൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനത്തോടെ സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ അജയരായി തിരുവനന്തപുരം മൈലത്തിലെ ജി.വി. രാജ സ്പോർട്സ് സ്കൂൾ. ഈ വിഭാഗത്തിൽ 57 പോയിന്റ് നേടി ജി.വി. രാജ മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള വയനാട് സി.എച്ച്.എസ്.ക്കും സായി കൊല്ലത്തിനും ലഭിച്ചത് എട്ടു പോയിന്റ് വീതമാണ്.

അക്വാട്ടിക്‌സിലും ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അത്‌ലറ്റിക്‌സിൽ തിളങ്ങാനാവാതെ പോയതാണ് തിരുവനന്തപുരം ടീമിന്‍റെ ഏക ക്ഷീണം. എന്നിരുന്നാലും, ആകെ 69 പോയിന്റ് സ്വന്തമാക്കിയതിൽ 57 പോയിന്റും നേടി നൽകിയതും ജി.വി. രാജ വിദ്യാർത്ഥികളാണ്.

അത്ലറ്റിക്സിൽ 17 അടക്കം 34 പുതിയ മീറ്റ് റെക്കോർഡുകൾ സ്ഥാപിച്ച് കൗമാര കേരളത്തിന്റെ കായിക പ്രതിഭയെ പ്രതിഫലിപ്പിച്ച മേളയാണ് സമാപിച്ചത്. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ചു. 1825 പോയിന്റ് നേടി ജില്ല ഒന്നാമതെത്തി. 892 പോയിന്റ് നേടി തൃശൂർ രണ്ടാമതും, 859 പോയിന്റ് നേടി കണ്ണൂർ മൂന്നാമതുമെത്തി.

മികച്ച സ്കൂൾ (ജനറൽ വിഭാഗം) — മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. രണ്ടാമത് പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്., മൂന്നാമത് മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ്. മികച്ച സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാരായി. കൊല്ലം സായി, വയനാട് സി.എച്ച്.എസ്. എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടപ്പോൾ, തലശ്ശേരി സായിയും കോതമംഗലം എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലും മൂന്നാംസ്ഥാനം പങ്കിട്ടു.

പരിപാടിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി.ആർ. അനിൽ, എം.എൽ.എമാരായ ആന്റണി രാജു, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഒളിമ്പ്യൻ പി.ജെ. ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വി. വാസുകി, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, സി.എ. സന്തോഷ് എന്നിവർ പങ്കെടുത്തു.

അടുത്ത വർഷം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്ന കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി കായികമേളയുടെ പതാക മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.

malayalampulse

malayalampulse