ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് സ്റ്റേ നൽകാതെ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം യുപി, പുതുച്ചേരി എന്നിവിടങ്ങളിലെയും ഹർജികൾ കോടതിയിൽ എത്തിയിരുന്നെങ്കിലും, കേരള ഹർജി മാത്രമായി പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
കേരള ഹർജിയിലാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നോട്ടീസ് നൽകിയത്. ബീഹാറിലെ എസ്‌ഐആർ നടപടികൾക്കെതിരായ ഹർജികൾ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിച്ചത്.
സംസ്ഥാന സർക്കാർ, സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ എന്നിവരാണ് എസ്‌ഐആർ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറും തിരഞ്ഞെടുപ്പും ഒരേസമയം നടക്കുന്നത് ഭരണസംവിധാനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഭരണ സംവിധാനം സ്തംഭിക്കാമെന്നും ചീഫ് സെക്രട്ടറി സർക്കാരിന്റെ പേരിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
