കോഴിക്കോട്: ഉപകരണങ്ങളുടെ ക്ഷാമം മൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇന്നുമുതൽ അടിയന്തര ആൻജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾക്കും ജില്ലാ ആശുപത്രികൾക്കും മരുന്നും ഉപകരണങ്ങളും വിതരണക്കാരോട് ആകെ 158.68 കോടി രൂപ കുടിശ്ശികയുണ്ട്. അതിൽ കോഴിക്കോട് മെഡിക്കൽ കോളജിനുള്ളത് മാത്രം 34.90 കോടി രൂപ.
കുടിശ്ശിക തീർത്തില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ മരുന്നും ഉപകരണങ്ങളും വിതരണം നിർത്തിവെയ്ക്കുമെന്നും മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സംഘടനയായ സിഡിഎംഐഡി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 31-നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വിതരണം പുനരാരംഭിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
