കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ദുരന്തം. നിരവധി പേര് മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്കുപോകുകയായിരുന്ന കാവേരി ട്രാവല്‍സിന്റെ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിലാണ് സംഭവം. ബസില്‍ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 3.30ഓടെയാണ് അപകടം നടന്നത്. ബസ് ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയില്‍ കുടുങ്ങിയതും തുടര്‍ന്ന് തീപിടിത്തം വേഗത്തില്‍ വ്യാപിച്ചതുമാണ് പ്രാഥമിക നിഗമനം.
കുര്‍ണൂല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ അറിയിച്ചു: “ബസും ഇരുചക്രവാഹനവും തമ്മിലുള്ള ഇടിയ്ക്ക് പിന്നാലെയാണ് തീപ്പൊരി പടർന്നത്. യാത്രക്കാരില്‍ ചിലര്‍ ഉറക്കത്തിലായിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.” എ.സി ബസ്സായതിനാല്‍ ബസ്സിന്റെ ചില്ല് തകര്‍ത്താണ് ചിലര്‍ രക്ഷപ്പെട്ടത്.
അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ അണയ്ക്കാനും മൃതദേഹങ്ങളെ തിരിച്ചറിയാനും പൊലീസും അഗ്നിശമനസേനയും സംയുക്തമായി പ്രവര്‍ത്തിക്കുന്നു.
