ഹൈദരാബാദ്:
ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ വനിതാ ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിലായി. മദ്യപിച്ച നിലയിലായിരുന്ന ഇയാൾ യുവതിയെ അപമര്യാദയായി സ്പർശിച്ചതായും ക്രൂ അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.
വിമാനം ലാൻഡ് ചെയ്ത ശേഷം തന്റെ പാസ്‌പോർട്ട് സീറ്റിൽ കാണാനില്ലെന്ന് ഇയാൾ വിമാന ജീവനക്കാരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൂ അംഗങ്ങൾ സീറ്റിന് കീഴിൽ പരിശോധിക്കുന്നതിനിടെ “അശ്ലീലവും അധിക്ഷേപകരവുമായ” പരാമർശങ്ങൾ അടങ്ങിയ ഒരു കുറിപ്പും കണ്ടെത്തി. കുറിപ്പ് നേരിട്ട് ക്രൂ അംഗങ്ങളെ ലക്ഷ്യംവച്ചുള്ളതായിരുന്നു.
സംഭവം ഉടൻ ഗ്രൗണ്ട് സ്റ്റാഫിനെയും ക്യാപ്റ്റനെയും അറിയിച്ചു. തുടർന്ന് ക്യാബിൻ ക്രൂ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടൊപ്പം ഇയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കി, തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാക്കി.
