കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർഎസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ” എന്നാണ് സദാനന്ദൻ പരിഹസിച്ചത്. തിരക്കിലായിരുന്നതിനാൽ ജയരാജന്റെ പ്രസ്താവനകൾ അറിയാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സദാനന്ദൻ പ്രതികരിച്ചത്. “കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങളുടെ നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ് അത്. ഞാൻ രാജ്യസഭാംഗമായത് രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിലുമാണ്. പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവരുടെ ആദർശസാക്ഷാത്കാരമായിട്ടാണ്, ദശാബ്ദങ്ങളായി നടത്തിയ സാമൂഹ്യസേവനത്തിനുള്ള അംഗീകാരവുമാണ്” — സദാനന്ദൻ വ്യക്തമാക്കി.
താൻ എംപിയായത് സഹിഷ്ണുതയുടെ അഭാവം കൊണ്ടോ വ്യക്തിപരമായ രാഷ്ട്രീയ വൈരാഗ്യം കൊണ്ടോ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും, നാട്ടിന്റെ നന്മക്കായി പ്രവർത്തിക്കാൻ പിന്തുണ നൽകുന്ന ലക്ഷങ്ങളുടെ പിന്തുണ തന്നോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആ വാറോല മടക്കിക്കെട്ടി അലമാരയിൽ വെക്കുക, നാടിന് ഗുണമുള്ള പണി ധാരാളം വേറെയുണ്ട്” — സദാനന്ദൻ പരിഹസിച്ചു.
എം വി ജയരാജൻ നേരത്തെ പറഞ്ഞത്, “കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട. ക്രിമിനൽ പ്രവൃത്തിയാണ് എംപി ആകാനുള്ള യോഗ്യതയെങ്കിൽ അത് വ്യക്തമാക്കണം” എന്നായിരുന്നു.
