പറവൂര്‍ (എറണാകുളം): സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തതായി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഗോപാലകൃഷ്ണനെ ചൊവ്വാഴ്ച ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാൻ നോട്ടീസും നല്കി.
കെ.ജെ. ഷൈന്‍, കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ അടക്കമുള്ള നാല് എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്ന് ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോപാലകൃഷ്ണന് ഇപ്പോഴും ഒളിവിലാണ്. കേസിലെ രണ്ടാം പ്രതിയായ കെ.എം. ഷാജഹാനും ഒളിവിലാണ്.
അതേസമയം, മലപ്പുറം എടപ്പാള്‍ സ്വദേശി യാസര്‍ എന്നയാളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തുടര്‍ച്ചയായി അധിക്ഷേപം നടത്തിയെന്നതാണ് ഇയാളുടെ പേരിലുള്ള പരാതി.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കുടുംബത്തിന്റെ പരാതി
ഇതിനിടെ, കുടുംബത്തിനുമേല്‍ സിപിഎം നേതൃത്വത്തിൽ സൈബര്‍ ആക്രമണവും വീടിന് മുന്നില്‍ രാത്രി മാര്‍ച്ച് നടത്തിയെന്നും ആരോപിച്ച് ഗോപാലകൃഷ്ണന്റെ ഭാര്യ ഷേര്‍ളി റൂറല്‍ പോലീസില്‍ പരാതിയും നല്കി.
