ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം, തീക്കളിയിൽ ഒറ്റപ്പെട്ട് നെതന്യാഹു, കൈകഴുകി ട്രംപ്

ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പം ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ രംഗത്തെത്തി. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിൽ നിന്ന് അകലം പാലിക്കാനുള്ള ശ്രമമാണ് ട്രംപിന്റെ നിലപാടിൽ തെളിയുന്നത്.

സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് കാരണമായി. തിരിച്ചടിക്ക് സജ്ജരാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്ക ഉയർന്നു.

അമേരിക്കയുമായി സഖ്യമുള്ള ജിസിസി രാജ്യത്തെ നേരിട്ടുള്ള ആക്രമണത്തിൽ അറബ് ലോകത്ത് രോഷം പടരുകയാണ്. ദോഹയിലെത്തി വിവിധ രാഷ്ട്രത്തലവന്മാർ നെതന്യാഹുവിനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തി. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് യുഎഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉറപ്പുനൽകി. “ഇസ്രയേലിന്റെ ക്രിമിനൽ നടപടിയാണിത്” എന്നാണ് സൗദി അറേബ്യ തുറന്നടിച്ചത്.

ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തർ, മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്.

അതേസമയം, ഒക്ടോബർ 7-ലെ കൂട്ടക്കുരുതി ലോകം മറന്നുവെന്ന പ്രസ്താവനയിലൂടെ നെതന്യാഹു ആക്രമണം ന്യായീകരിച്ചു. “ഇന്നലത്തെ ആക്രമണം യുദ്ധം അവസാനിക്കുന്നതിന് വഴിതുറക്കും” എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ബന്ദികളുടെ മോചനത്തിനും മേഖലയിൽ സമാധാനത്തിനുമുപരി, ഹമാസിനെതിരായ ആക്രമണം കടുപ്പിക്കാനാണ് നെതന്യാഹുവിന്റെ മുൻഗണന എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണങ്ങൾ.

malayalampulse

malayalampulse