വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി, രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

തിരുവനന്തപുരം: വിവാദങ്ങളിനിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു പ്രവേശനം. സഭാ സമ്മേളനം തുടങ്ങി 20 മിനിറ്റ് പിന്നിട്ട ശേഷമാണ് രാഹുൽ എത്തിയതും, പ്രത്യേക ബ്ലോക്കിലെ പിൻബെഞ്ചിലെ അവസാന സീറ്റിലാണ് അദ്ദേഹത്തിന് ഇരിപ്പിടം അനുവദിച്ചത്.

രാഹുലിന്റെ നിയമസഭയിലെത്തൽ അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെന്നത് ശ്രദ്ധേയമാണ്. പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നും പുറപ്പെട്ട അദ്ദേഹം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പവും സുഹൃത്തുക്കളോടുമൊപ്പമാണ് സ്വകാര്യ വാഹനത്തിൽ എത്തിയത്.

കോൺഗ്രസിനകത്തുതന്നെ രാഹുലിന്റെ പങ്കാളിത്തത്തെച്ചൊല്ലി രണ്ട് അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന കാരണത്താൽ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അതിനാൽ പ്രത്യേക ബ്ലോക്കിലൂടെയാണ് ഇരിപ്പിടം അനുവദിച്ചത്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് അനുസ്മരണം അർപ്പിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 10 വരെ നീളുന്ന സമ്മേളനത്തിൽ പോലീസ് മൂന്നാംമുറ, സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുകൾ, വയനാട് കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.

malayalampulse

malayalampulse