എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമോ ഇല്ലയോ എന്നത് രാഹുലിന്റെ തീരുമാനത്തിന് പാർട്ടി വിടുകയാണ്
തിരുവനന്തപുരം: ലൈംഗികാപവാദ കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ പാർട്ടിയിൽ ആലോചന. യുവതി നല്‍കിയ പരാതികള്‍, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ എന്നീ കാരണങ്ങളാൽ അദ്ദേഹത്തിനെതിരെ നടപടി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധം, ഭീഷണി, അസഭ്യം പറയല്‍, കൈയൊഴിയല്‍ തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ തന്നെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതോടെ ഇനിയൊരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പോലും നഷ്ടമാകുന്ന അവസ്ഥയിലാണ് രാഹുല്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുമ്പോള്‍, ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും അടങ്ങുന്ന ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. വനിതാ നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയാറല്ലെന്ന നിലപാട് പാര്‍ട്ടിക്കുള്ളിലെ അന്തരീക്ഷത്തെ പ്രതികൂലമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം പ്രകാരം, രാഹുലിനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും, ആ കാലയളവില്‍ അച്ചടക്ക സമിതി അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്യും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം, ആവശ്യമെങ്കില്‍ പുറത്താക്കാനും സാധ്യതയുണ്ട്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമോ ഇല്ലയോ എന്നത് രാഹുലിന്റെ തീരുമാനത്തിന് വിടുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ രാഹുലിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. രണ്ട് കെ.എസ്.യു വനിതാ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ അയച്ച മോശം മെസ്സേജുകളുടെ കാരണത്താല്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചെന്ന ആരോപണവും പുറത്ത് വന്നു.
‘ഇത്ര വൃത്തികെട്ട ഒരാളെ എന്തിന് ചുമക്കണം’ എന്നായിരുന്നു ജില്ലാ ഭാരവാഹികളുടെ തുറന്ന വിമര്‍ശനം.
