തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ മുൻകൂർ ജാമ്യം തുടരും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അതിജീവിതയുമായി ബന്ധപ്പെടാതിരിക്കാനുള്ള കർശന നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചു. അതിജീവിതയുടെ ഫോൺ നമ്പർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ നമ്പറുകളും മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും, ഇത് നിർവഹിച്ചെന്ന് സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
മുമ്പ്, പ്രതി ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന പരാതിയുമായി അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വാട്‌സ്ആപ്പ് കോളുകൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ മൊഴിയിൽ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണങ്ങളാണ് ഉള്ളത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ഹോംസ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. അതിക്രമ സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടും അതിക്രമം തുടർന്നുവെന്നും അതിജീവിത വ്യക്തമാക്കി.
സംഭവത്തിന് ശേഷം പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതായും, പിന്നീട് വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഫോൺ കോളുകളും വ്യക്തിപരമായ പിന്തുടർച്ചകളും ഉണ്ടായിരുന്നുവെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നു.
