പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതാണ് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചതിൽ പറഞ്ഞത്, പീഠം വാസുദേവൻ എന്ന ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ്. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ തന്നെ അറിയിച്ചതെന്നും പിന്നീട് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റി സൂക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്. 2021 മുതൽ സ്വർണ്ണപീഠം കാണാതായിരുന്നെങ്കിലും, ഇതുവരെ ദേവസ്വം ബോർഡ് അന്വേഷിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് വിമർശനമുയർന്നു.
പീഠം പിന്നീട് തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. ഹൈക്കോടതിക്ക് നാളെ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
