തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗത്തിലാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. പരിശോധനയിൽ പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണെന്ന് റിപ്പോർട്ട്. ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരും എസ്‌ഐടിയോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിലും ബെംഗളൂരു നഗരത്തിലും ഉണ്ണികൃഷ്ണൻ പോറ്റി നിരവധി ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട രേഖകളും വീട്ടിൽ നിന്ന് എസ്‌ഐടി കണ്ടെത്തിയതായാണ് വിവരം.
ഇതിനിടെ, ശബരിമലയിൽ നിന്നുള്ള കട്ട സ്വർണം ബെല്ലാരിയിലെ ഒരു സ്വർണവ്യാപാരിയുടെ കയ്യിൽ നിന്നാണ് ഇന്ന് രാവിലെ കണ്ടെത്തിയതെന്ന് എസ്‌ഐടി അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന് വിറ്റതായും അദ്ദേഹം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
ഗോവർധന്റെ മൊഴിപ്രകാരം, 476 ഗ്രാം സ്വർണം പോറ്റി തനിക്കു നൽകിയതാണെന്ന് പറയുന്നു. എന്നാൽ അത്രയും സ്വർണം മുഴുവൻ കണ്ടെത്താനായോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
