ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധന പൂർത്തിയായി. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ തിരുവാചി വാഹനം ഉൾപ്പെടെ വിവിധ വസ്തുക്കൾ വിശദമായി പരിശോധിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് എസ്‌ഐടിക്ക് മുൻപ് തന്നെ ചില തെളിവുകൾ ലഭിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചെങ്ങന്നൂരിലെ താഴ്മൺ മഠത്തിലെ തന്ത്രിയുടെ വീട്ടിലെത്തി ഇന്ന് രാവിലെ പരിശോധന ആരംഭിച്ചത്. എസ്‌ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അയ്യപ്പന്റെ വാഹനമായി കരുതപ്പെടുന്ന തിരുവാചി ഉൾപ്പെടെയുള്ള ശബരിമലയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഏറെക്കാലം തന്ത്രിയുടെ കൈവശം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് തിരിച്ചേൽപ്പിച്ചുവെന്നുമാണ് കണ്ഠരര് രാജീവർ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളോ മറ്റ് വസ്തുക്കളോ വീട്ടിൽ ഉണ്ടോയെന്നും എസ്‌ഐടി പരിശോധിച്ചു.
ഇതിനിടെ, ഇന്ന് രാവിലെ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഡ്രോപ്പ് ടെസ്റ്റ് നടത്തുന്നതിനായാണ് പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. നിലവിൽ തന്ത്രി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്.
