വരുന്നു സോളര്‍ ഷോക്ക്?
തിരുവനന്തപുരം∙ പുരപ്പുറ സോളര്‍ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി KSEB. സോളര്‍ വൈദ്യുതി ശേഖരിക്കാന്‍ ഈ വര്‍ഷം ചെലവ് 500 കോടി രൂപ കവിഞ്ഞെന്നും മുഴുവന്‍ വൈദ്യുതി ഉപയോക്താക്കള്‍ക്കും യൂണിറ്റിന് 19 പൈസ അധികം ഈടാക്കേണ്ടിവരുമെന്നും കെഎസ്ഇബി ബോര്‍ഡ് യോഗം വിലയിരുത്തി.
പകല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി രാത്രി ഉപയോഗത്തിനായി ബാറ്ററിയില്‍ സംഭരിച്ചു വയ്ക്കുന്ന സൗരോര്‍ജ ബാങ്കിങ്ങിനായി 2024-25 വര്‍ഷം വൈദ്യുതി ബോര്‍ഡിന് ഇതുവരെ ചെലവിടേണ്ടി വന്നത് 500 കോടി രൂപയില്‍ കൂടുതലാണ്. ഇതു മൂലം യൂണിറ്റിന് 19 പൈസ വച്ച് സോളര്‍ പാനല്‍ സ്ഥാപിച്ചവരും അല്ലാത്തവരുമായ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കേണ്ടി വരും എന്നാണ് വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 2034 ആകുമ്പോഴേക്കും അത് 34 പൈസയായി ഉയരുമെന്നും KSEB വിലയിരുത്തുന്നു. ഫലത്തില്‍, സബ്‌സിഡി ഉള്‍പ്പെടെ ലക്ഷ്യമിട്ട് പുരപ്പുറ സോളര്‍ പദ്ധതി നടപ്പാക്കിയവര്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാകുന്ന നീക്കമാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
https://youtu.be/JvXeVEr84NM?si=W4UJOutxxQyFO0OB
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ കരട് നിര്‍ദേശത്തിലെ സോളര്‍ വൈദ്യുതി ഉല്‍പാദകര്‍ക്കുള്ള വില കുറയ്ക്കല്‍ വലിയ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെയും പുറത്തുനിന്നു വാങ്ങുന്നതിന്റെയും ശരാശരി വില കണക്കാക്കി, അതേ തുക പുനരുപയോഗ സ്രോതസ്സ് വൈദ്യുതി ഉല്‍പാദകര്‍ക്ക് (പ്രൊസ്യൂമേഴ്സ്) നല്‍കണമെന്നാണു കേന്ദ്ര വൈദ്യുതി നിയമം. കേരളത്തില്‍ വൈദ്യുതിയുടെ കഴിഞ്ഞവര്‍ഷത്തെ ശരാശരി വാങ്ങല്‍ വില 4.36 രൂപ എന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക സോളര്‍ വൈദ്യുതിക്കും നല്‍കേണ്ടതാണെങ്കിലും 3.26 രൂപ മതി എന്നാണ് നിര്‍ദേശം. മറ്റു സംസ്ഥാനങ്ങളിലൊന്നും ഈ രീതി സ്വീകരിച്ചിട്ടില്ല. കരട് സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഉപയോക്താക്കളില്‍നിന്ന് ഉയരുന്നത്.
https://youtu.be/dPOCmbNnOW0?si=ZMNAgYK-c2p99U2d
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനത്തോളം വന്‍വില കൊടുത്തു പുറത്തുനിന്നു വാങ്ങുകയാണ്. കേരളം മനസ്സുവച്ചാല്‍ വലിയൊരളവില്‍ വൈദ്യുതി സൗരോര്‍ജത്തില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, ഊര്‍ജ സ്വയംപര്യാപ്തതയ്ക്കുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്. എന്നാല്‍, സോളര്‍ വൈദ്യുതി ഉല്‍പാദകരോടുള്ള അധികാരികളുടെ സമീപനം ശത്രുതാമനോഭാവത്തിലുള്ളതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വന്‍തുക മുടക്കി സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചവര്‍ സോളര്‍ ഷോക്ക് ഏല്‍ക്കേണ്ടിവരുമോ എന്ന ഭീതിയിലാണിപ്പോള്‍.
Join WhatsApp Group
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
പുനരുപയോഗ ഊര്‍ജം എന്ന ആശയത്തെ തകര്‍ക്കാനാണ് ഈ നീക്കമെന്ന് ഉല്‍പാദക കൂട്ടായ്മകള്‍ ആരോപിക്കുന്നു. ഇതടക്കമുള്ള കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിച്ചാല്‍ സോളര്‍ ഉല്‍പാദകര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കുറയുമെന്നാണ് ആശങ്ക. സംസ്ഥാനത്താദ്യമായി നെറ്റ്ബില്ലിങ്, ഗ്രോസ് മീറ്ററിങ് എന്നിവ ബാധകമാക്കുന്ന പുനരുപയോഗ ഊര്‍ജ റഗുലേഷന്റെ കരടാണ് കമ്മിഷന്‍ പുറത്തിറക്കിയത്. പുതിയ കരടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതിമേഖലയെ ബാധിക്കുന്നതുമാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.
