മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി

ഉത്തരേന്ത്യയിലെ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും അനധികൃത മരംമുറിയാണ് കാരണമെന്ന് സുപ്രീംകോടതി. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചു.

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിടുന്ന ദുരന്തങ്ങൾക്ക് അനധികൃത മരംമുറിയാണ് പ്രധാന കാരണം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലെ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും സംബന്ധിച്ച പൊതുതാൽപ്പര്യഹർജിയിൽ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തി.

വികസനത്തിനും പരിസ്ഥിതിക്കും ഇടയിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടത് അത്യാവശ്യമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ദുരന്തവുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രസർക്കാരിനെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും ചോദിച്ചറിയുകയും, പരിസ്ഥിതി മന്ത്രാലയം, എന്‍എച്ച്എഐ, ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ, പഞ്ചാബ് സർക്കാരുകൾ എന്നിവയ്ക്കും നോട്ടീസ് അയച്ചു.

മുൻപ് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മണ്ണിടിച്ചിലും പ്രളയവും പ്രദേശങ്ങളിൽ ഉണ്ടായതായി കോടതി നിരീക്ഷിച്ചു. “വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ അനിവാര്യമാണ്” എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാനും നിർദ്ദേശം നൽകി.

കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ സ്ഥിതി ഗുരുതരമാണ്.

ഹിമാചൽ പ്രദേശ്: ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു; കുളുവിൽ വീടുകൾ തകർന്നു. 1300 റോഡുകൾ മണ്ണിടിച്ചിലിൽ അടഞ്ഞു; 280 റോഡുകൾ അപകടസാധ്യതയാൽ അടച്ചിട്ടു. ജമ്മു-കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്. ഡൽഹിയിലും പ്രളയഭീതിയുണ്ടായി.

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

malayalampulse

malayalampulse