ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ — ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

വസായി : മഹാരാഷ്ട്രയിലെ വസായിയിൽ അധ്യാപികയുടെ കഠിനമായ ശിക്ഷ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ കലാശിച്ചു. ശിശുദിനമായ വെള്ളിയാഴ്ച സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിനെ തുടർന്ന് 12 വയസുകാരി കാജൽ ഗോണ്ടിന് 100 സിറ്റപ്പ് ശിക്ഷയാണ് അധ്യാപിക നൽകിയത്. ഈ സമയത്തും കുട്ടിക്ക് സ്കൂൾ ബാഗ് ചുമലിൽ വെച്ചുതന്നെയാണ് സിറ്റപ്പ് ചെയ്യേണ്ടിവന്നതെന്നും അത് നീക്കാൻ അധ്യാപിക അനുവദിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

കഠിനമായ ശിക്ഷയുടെ 100-ാം സിറ്റപ്പിനടുത്ത് എത്തിയപ്പോൾ തന്നെ കാജലിന് പുറം വേദനയും കടുത്ത അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ഉടൻ ക്ലാസ് മുറിയുടെ പുറത്തേക്ക് വന്നതോടെയാണ് അവൾ തളർന്ന് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടിയെ അടിയന്തരമായി സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതോടെ പിന്നീട് മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. ചികിൽസയ്ക്കിടെ കாஜൽ മരണപ്പെട്ടു.

മകളുടെ മരണത്തിന് പിന്നിൽ അധ്യാപികയുടെ ക്രൂരമായ ശിക്ഷ തന്നെയാണെന്നും, ശിക്ഷയ്ക്കിടെ ബാഗ് പോലും ഇറക്കാൻ അനുവദിക്കാത്തത് കുട്ടിയുടെ ശാരീരികാവസ്ഥ മോശമാക്കാൻ കാരണമായതാണെന്നും കാജലിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും എം.എൻ.എസും ചേർന്ന് സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. അധ്യാപികയ്ക്കും സ്കൂൾ ഭരണസമിതിക്കും എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാതെ സ്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും മഹാരാഷ്ട്ര നവ നിർമാണ സേന നൽകിയിട്ടുണ്ട്.

പോലീസ് ഇടപെട്ട ശേഷം മാത്രമാണ് പ്രതിഷേധം അവസാനിച്ചത്. വിദ്യാഭാസ വകുപ്പ് സംഭവം ഗൗരവമേറിയതാണെന്ന് വിലയിരുത്തി അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കുട്ടികൾക്കുള്ള ശിക്ഷയുടെ രീതിയെക്കുറിച്ചുള്ള ചർച്ചകൾ രാജ്യവ്യാപകമായി ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തകരമായ സംഭവം സമൂഹമനസ്സിനെ നടുങ്ങിച്ചിരിക്കുന്നത്.

malayalampulse

malayalampulse