വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് യഥാർത്ഥ മത്സരം
മധുര: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിലാണ് വിജയ് തീരുമാനം അറിയിച്ചത്.
ബിജെപിയുമായോ ഡിഎംകെയുമായോ സഖ്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഡിഎംകെ നമ്മുടെ രാഷ്ട്രീയ ശത്രു, ബിജെപി നയപരമായ ശത്രു,” എന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് യഥാർത്ഥ മത്സരം എന്നും, പാർട്ടിക്ക് പിന്തുണ നൽകാൻ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
“എല്ലാ രാഷ്ട്രീയക്കാരും ബുദ്ധിമാന്മാരല്ല, എല്ലാ സിനിമാതാരങ്ങളും വിഡ്ഢികളുമല്ല. സിംഹം എപ്പോഴും സിംഹം തന്നെയാണ്. കുറുക്കന്മാരും മറ്റ് മൃഗങ്ങളും ഉണ്ടായാലും, ഒറ്റയ്ക്കായാലും സിംഹം കാട്ടിന്റെ രാജാവായിരിക്കും. സിംഹം വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ്,” വിജയ് അഭിപ്രായപ്പെട്ടു.
ബിജെപിയുമായി കൈകോർക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ വിജയ്, “ഞങ്ങളുടെ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്, ഒരു മതത്തിനും എതിരല്ല. തമിഴ്‌നാട് ജനങ്ങൾ ബിജെപിയെ തള്ളിക്കളയും. തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. രാഷ്ട്രീയത്തിൽ എത്തിയതിന്റെ കാരണം നിങ്ങളോടുള്ള നന്ദിയാണ്. കഴിഞ്ഞ 30 വർഷമായി നിങ്ങൾ എന്റെ കൂടെയുണ്ട്, എന്നെ നിങ്ങളുടെ കുടുംബാംഗമായി കാണുന്നു. ഇനി എന്റെ ഒരേയൊരു പങ്ക് ജനങ്ങളെ സേവിക്കുക മാത്രമാണ്. ഞാൻ നിങ്ങളോടൊപ്പം, നിങ്ങൾക്കുവേണ്ടി ഉണ്ടാകും. ഇത് വെറുമൊരു പ്രസ്താവനയല്ല,” എന്നും പറഞ്ഞു.
പ്രസംഗത്തിൽ നീറ്റ് വിഷയവും, തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികൃതർ അറസ്റ്റ് ചെയ്ത സംഭവവും വിജയ് പരാമർശിച്ചു. കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലായിരുന്നു ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം.
