വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ വെടിയേറ്റു ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ കുറിച്ച് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മറിയല്‍ ബൗസറും സ്ഥിരീകരിച്ചു.
അക്രമിയെന്ന സംശയത്തോടെ റഹ്മാനുള്ള ലകൻവാൾ എന്നയാളെ പൊലീസ് പിടികൂടി. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. തോക്കുധാരിയായ അക്രമിയും വെടിയേറ്റ് ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമി നാഷണല്‍ ഗാര്‍ഡുകളെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് മറുപടിയായി ഒരു ഗാര്‍ഡ് ആക്രമിക്കെതിരെ വെടിവെച്ചു.
വെടിവയ്പ്പിൽ ഗാര്‍ഡുകള്‍ മരിച്ചെന്നായിരുന്നു വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണറുടെ പ്രാഥമിക പ്രസ്താവന. എന്നാല്‍ പിന്നീട് അത് തിരുത്തി, ഇരുവരും ഗുരുതരാവസ്ഥയിലാണെന്നാണ് സ്ഥിരീകരിച്ചത്.
