തൃശ്ശൂർ:
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടി വന്നതിനാലാണ് തീരുമാനമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നവരോട് അദ്ദേഹം ക്ഷമ ചോദിച്ചു. തൃശൂരിൽ ഞായറാഴ്ച വൈകീട്ട് മുതൽ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
“പ്രധാനമന്ത്രിയുടെ ഉടൻ ഡൽഹിയിൽ എത്തണം എന്ന നിർദ്ദേശം ലഭിച്ചതിനാൽ എല്ലാ പരിപാടികളും റദ്ദാക്കി. ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിലും, ഗുരുദേവ ജയന്തി പ്രമാണിച്ച് മഞ്ഞ കടലിൽ നടക്കുന്ന സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്” – ഫെയ്സ്ബുക്ക് കുറിപ്പിൽ സുരേഷ് ഗോപി വ്യക്തമാക്കി.
കൂടാതെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാനാകില്ലെന്നും, എന്നാൽ യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി താൻ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. അത് പൂർത്തിയായാൽ ഫ്ലാഗ് ഓഫ് ഒരുമിച്ച് ആഘോഷിക്കാമെന്ന് ഉറപ്പുനൽകുന്നു. രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് ജനങ്ങൾ മനസ്സിലാക്കും” – സുരേഷ് ഗോപി കുറിപ്പിൽ വ്യക്തമാക്കി.
