കൊച്ചി: ക്രിസ്‌മസ്–പുതുവത്സര ബംബർ ലോട്ടറിയുടെ 20 കോടി രൂപ ഒന്നാം സമ്മാനം തനിക്ക് ലഭിച്ചതാണെന്ന വാദവുമായി റിട്ട. എഎസ്ഐ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.
ജനുവരി 24-ന് നടന്ന നറുക്കെടുപ്പിൽ XC 138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
“നെയ്‌പാത്രത്തിനടിയിൽ സൂക്ഷിച്ചു”; കൊറിയറിൽ പെട്ടുപോയി?
ഡിസംബർ 1-ന് മുണ്ടക്കയത്ത് ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സജിമോൻ പരാതിയിൽ വ്യക്തമാക്കി. ടിക്കറ്റിന്റെ പുറത്ത് വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും അവകാശപ്പെട്ടു.
ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ തീർത്ഥാടകർ തന്റെ ട്രാവലർ വാഹനത്തിൽ നെയ്‌പാത്രം മറന്നുവച്ചതായും, താൻ വാങ്ങിയ ടിക്കറ്റ് ആ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നും സജിമോൻ പറഞ്ഞു. പിന്നീട് ഇവരുടെ ആവശ്യപ്രകാരം പാത്രം കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അറിവില്ലാതെ കൂടെ പോയെന്നാണ് പരാതി.
ജനുവരി 30-ന് പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്നാണ് പാത്രം അയച്ചത്. ഫെബ്രുവരി 1-ന് ടിക്കറ്റ് ഓർമ്മവന്നതോടെ പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി 4-ന് പാത്രം വിശാഖപട്ടണത്ത് എത്തി.
ലോട്ടറി വകുപ്പിന്റെ ശാസ്ത്രീയ പരിശോധന
സജിമോന്റെ പരാതിയിൽ പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. തുടർന്ന് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെ സമീപിച്ചു.
ലോട്ടറി വകുപ്പ് യഥാർത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചു. ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സജിമോന്റെ അവകാശവാദം ശരിവയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്ന് വകുപ്പ് കോടതിയെ അറിയിച്ചു.
ഇതിനെ തുടർന്നാണ് ഹൈക്കോടതി ഹർജി തള്ളിയത്. സമ്മാനത്തുക വിതരണം ചെയ്യുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി.
ഒന്നാം സമ്മാനം വിറ്റത് ‘ന്യൂ ലക്കി സെന്റർ’
കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന് സമീപമുള്ള New Lucky Center എന്ന കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബംബർ വിജയിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
