പി.എം. ശ്രീ ധാരണാപത്രത്തില്‍ ഭിന്നത; നിലപാടില്‍ ഉറച്ച് സിപിഐ — മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം |October 27, 2025 08:03 AM

പി.എം. ശ്രീ പദ്ധതിയിലെ ധാരണാപത്രത്തിൽ സര്‍ക്കാര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് ഭരണകൂടത്തിനകത്ത് കടുത്ത പ്രതിസന്ധി. സിപിഐ നിലപാട് മയപ്പെടുത്താതെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ആവശ്യമായാൽ മന്ത്രിമാരെ പിന്‍വലിക്കണമെന്നും പാർട്ടിയിലുടനീളം ആവശ്യം ശക്തമാകുന്നു.

സിപിഐയിലെ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മുന്നണി മര്യാദ ലംഘിച്ച് പി.എം. ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ മുന്നോട്ടുപോയതിൽ ശക്തമായ അസന്തോഷമാണ് സിപിഐയിലുണ്ടായത്.

“മുന്നണി മര്യാദ ലംഘനം ആവർത്തിക്കരുത്; ആവശ്യമെങ്കിൽ മന്ത്രിമാരെ പിന്‍വലിക്കാം,” എന്നതാണ് സിപിഐയുടെ നിലപാട്.

വിഷയത്തിൽ നിലപാട് മയപ്പെടുത്താനാവില്ല എന്നതാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

അതേസമയം, ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. മുന്നണി മര്യാദ ലംഘിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നല്‍കിയ കത്തിന് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ധാരണാപത്രം ഒപ്പിട്ടതിന് ശേഷം ബിനോയ് വിശ്വത്തെ കണ്ടതൊഴികെ മറ്റ് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതിനാൽ, തിങ്കളാഴ്ച ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം നിർണായകമായിരിക്കും. പാർട്ടിയിൽ നിന്ന് വഴങ്ങാനുള്ള സാഹചര്യമില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം, വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി മടങ്ങിയെത്തിയതോടെ, സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ വിളിച്ചുചേർത്തിട്ടുണ്ട്. സിപിഐയുമായുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യതയെ കുറിച്ച് സിപിഎം വൃത്തങ്ങൾ സൂചന നൽകി. എന്നാൽ, ഇതുവരെ ഇരുപാർട്ടികളും സെക്രട്ടറിതല ആശയവിനിമയത്തിൽ എത്താത്തത് പ്രതിസന്ധി തുടരുന്നതിന്റെ സൂചനയായി കാണപ്പെടുന്നു.

malayalampulse

malayalampulse