പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിന് കീഴിൽപ്പെട്ടു മരിച്ചു

സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ വീണു; പാലക്കാട്–പൊള്ളാച്ചി പാതയിലെ ദയനീയാവസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നടന്ന ദാരുണാപകടത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരണമടഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നഫീസത്ത് മിസ്രിയ (7)യാണ് മരിച്ചത്.

നഫീസത്ത്, രക്ഷിതാവിനൊപ്പമാണ് സ്കൂളിലേക്ക് സ്കൂട്ടറിൽ പോകിയത്. മുന്നിലെത്തിയ ഓട്ടോറിക്ഷ വേഗം കുറച്ചതോടെ സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു. ഇതോടെ കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ എത്തിയ സ്വകാര്യബസ്, കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃക്സാക്ഷികളുടെ മൊഴിപ്രകാരം, ബൈക്ക് മറിഞ്ഞപ്പോൾ കുട്ടി റോഡിന്‍റെ വലതു വശത്തേക്ക് വീണു. പിറകെ വന്ന ബസിന്റെ ടയർ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങിയെന്നാണ് വിവരം.

അപകടത്തിന് ശേഷം കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. ജീവൻ രക്ഷിക്കാനായില്ല.

നാട്ടുകാരുടെ പ്രതിഷേധം

അപകടത്തിന് പിന്നാലെ നാട്ടുകാർ റോഡിൽ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് – പൊള്ളാച്ചി പാതയുടെ ദയനീയാവസ്ഥയാണ് നിരവധി അപകടങ്ങൾക്ക് കാരണമെന്ന് അവർ ആരോപിച്ചു. റോഡ് നവീകരണത്തിന് അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

malayalampulse

malayalampulse