ആലപ്പുഴ: കുട്ടനാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. ആരോഗ്യപരമായ കാരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് പിന്നിലെന്ന സൂചനകള്‍ ശക്തമാണ്.
പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ആദ്യം സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതും ശ്രദ്ധേയമായി. സിപിഎമ്മും സുധാകരനും തമ്മിലുള്ള മഞ്ഞുരുകലിന്റെ സൂചനയായി ഇത് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ലൈവ് ലിങ്ക് പേജില്‍ നിന്ന് നീക്കം ചെയ്തു. തന്റെ അനുമതിയില്ലാതെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ അഡ്മിനാണ് ലൈവ് നല്‍കിയതെന്നും അതുകൊണ്ടാണ് ലിങ്ക് നീക്കം ചെയ്തതെന്നും സുധാകരന് വിശദീകരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സുധാകരന് പങ്കെടുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. പാര്‍ട്ടിയുമായുള്ള തര്‍ക്കം അവസാനിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ ലൈവ് ലിങ്ക് പോലും പിന്‍വലിച്ചതോടെ അതൃപ്തി തുടരുന്നതായാണ് വിലയിരുത്തല്‍.
ഇതിനിടെ, സുധാകരനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തുമോ എന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ പുന്നപ്രയില്‍ ഹെലികോപ്റ്ററിറങ്ങിയ മുഖ്യമന്ത്രി, എ.സി റോഡ് ഉദ്ഘാടനം കഴിഞ്ഞ് നേരെ പെരുമ്പളം പാലം ഉദ്ഘാടന വേദിയിലേക്ക് പോകുകയായിരുന്നു. സുധാകരനുമായി കൂടിക്കാഴ്ച നടന്നില്ല.
മന്ത്രി പി. എ. മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിക്കുകയും നോട്ടീസുകളിലും ഫ്ലക്സുകളിലും സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തില്ല. കാലിന് പരിക്കേറ്റതിനാല്‍ വിശ്രമത്തിലാണെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ വിമര്‍ശിച്ച് സുധാകരന് നേരത്തെ ഫെയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സിപിഎം അംഗത്വം പുതുക്കാനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. അതിനുള്ളില്‍ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ദശാബ്ദങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ പാര്‍ട്ടി ബന്ധത്തിന് ഔദ്യോഗിക വിരാമമാകുമെന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നത്.
