തിരുവനന്തപുരം ∙ ആഭ്യന്തരവകുപ്പിൽ നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ നുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
“2016 മുതൽ ഇതുവരെ 50-ൽ താഴെ പോലീസ് ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി മനഃപൂർവ്വം തെറ്റായ വിവരം നൽകി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. ഇതിനെതിരെ അവകാശലംഘന നോട്ടീസ് നൽകും” – ചെന്നിത്തല പറഞ്ഞു.
പിരിച്ചുവിട്ടതായി പറഞ്ഞ 144 പേരുടെ പട്ടിക സഭയിൽ വെക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇല്ലാത്ത പക്ഷം അവകാശവാദം പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ചെന്നിത്തല ആരോപിച്ചതനുസരിച്ച്, ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരെ പുറത്താക്കാതെ, അവർക്ക് തന്നെ പ്രധാന ചുമതലകൾ നൽകി സർക്കാർ സംരക്ഷിക്കുന്നു. പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പോലീസിനു പുറത്തുള്ള ആളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവും സർക്കാർ നടപ്പാക്കാത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കസ്റ്റഡി മരണങ്ങൾ നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്നും, കഴിഞ്ഞ എട്ട് വർഷത്തിനിടെ 16 പേരാണ് പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
