കോഴിക്കോട്: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രംഗത്തെത്തി. വാർഷിക അവധി മെയ്, ജൂൺ മാസങ്ങളിൽ നൽകാമെന്നും, വർഷത്തിലെ മൂന്നു പരീക്ഷകൾ രണ്ടാക്കി ചുരുക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ ശ്രദ്ധയിൽ ചില വിഷയങ്ങൾ എടുത്തുപറഞ്ഞിരുന്നുവെന്നും, പഠിച്ച് മറുപടി നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും കാന്തപുരം വ്യക്തമാക്കി.
“സ്‌കൂൾ സമയമാറ്റത്തിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച അവധിയുടെ കാര്യത്തിലാണ്. ചൂട് കൂടുതലുള്ള മെയ് മാസവും, മഴ വർധിക്കുന്ന ജൂൺ മാസവും ചേർത്ത് കുട്ടികൾക്ക് രണ്ട് മാസം അവധി നൽകാവുന്നതാണ്,” – കാന്തപുരം അഭിപ്രായപ്പെട്ടു.
സമയം ലാഭിക്കാനായി വർഷത്തിൽ മൂന്ന് പരീക്ഷകൾക്കുപകരം രണ്ട് പരീക്ഷ മാത്രം നടത്തണമെന്നും, മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതുപോലെ കേരളത്തിലും അത് പ്രാവർത്തികമാക്കാമെന്നും അദ്ദേഹം നിർദേശിച്ചു.
“എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനിച്ചാൽ തർക്കമൊന്നും ഉണ്ടാകില്ല,” – എന്നും കാന്തപുരം കൂട്ടിച്ചേർത്തു.
