പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പണം തട്ടുന്നതിനായി പ്രതി മുഹമ്മദ് റോഷൻ തയ്യാറാക്കിയ ആസൂത്രിത കെട്ടുകഥയായിരുന്നു മുഴുവൻ ആരോപണങ്ങളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സാദിഖലി തങ്ങളുടെ ചിത്രവും വിവരങ്ങളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. 17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷന്റെ വാദത്തിനും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരാതിക്കാരിയുണ്ടെന്ന തരത്തിൽ മുഹമ്മദ് റോഷൻ തന്നെ തിരക്കഥ തയ്യാറാക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെന്ന് പറയപ്പെടുന്ന പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി 15 കോടി രൂപ ആവശ്യപ്പെട്ട സംഭവം ജനുവരി 31 നാണ് നടന്നത്.
കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ പിന്നീട് വിയ്യൂർ സെൻട്രൽ ജയിൽലേക്ക് മാറ്റി.
