തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് (KCL) 2025ല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഓപ്പണറായി തിളങ്ങുന്ന സഞ്ജു സാംസൺ വീണ്ടും വെടിക്കെട്ട് ഇന്നിംഗ്സ് കളിച്ചു. തൃശൂര്‍ ടൈറ്റന്‍സിനെതിരെ 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. 9 സിക്സറും 4 ഫോറുമടങ്ങിയ ഇന്നിംഗ്സില്‍ 26 പന്തില്‍ അര്‍ധസെഞ്ചുറിയും പൂർത്തിയാക്കി.
മത്സരത്തിലെ ഏറ്റവുമധികം ചര്‍ച്ചയായ സംഭവം, ഒരു നിയമാനുസൃത പന്തില്‍ നിന്ന് 13 റണ്‍സ് നേടിയതാണ്. സിജോമോന്‍ ജോസഫ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്തില്‍ സഞ്ജു സിക്സറടിച്ചതിന് പിന്നാലെ അത് നോ ബോള്‍ ആയി വിധിക്കപ്പെട്ടു. പകരം എറിഞ്ഞ ഫ്രീ ഹിറ്റ് പന്തും സിക്സറാക്കിയതോടെ സഞ്ജുവിന് 1 പന്തില്‍ നിന്ന് 13 റണ്‍സ് ലഭിച്ചു.
എന്നിരുന്നാലും സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ടീമിന് വിജയം സമ്മാനിച്ചില്ല. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയ കൊച്ചി, അവസാന പന്തില്‍ അഞ്ച് വിക്കറ്റിന് തോറ്റു. അഹമ്മദ് ഇമ്രാന് (72 റണ്‍സ്), അര്ജുന് എകെ എന്നിവരുടെ മികച്ച ബാറ്റിങും, അജ്നാസ് നേടിയ ഹാട്രിക്കും (5 വിക്കറ്റ്) ചേർന്നാണ് തൃശൂര്‍ ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് അജ്നാസ് ആയിരുന്നു.
