‘ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു’; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍

തിരുവനന്തപുരം: 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് പ്ലാച്ചിക്കാട്ട് പി. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ കുടിശിക ലഭിച്ചു. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ — മുഖ്യമന്ത്രിയുടെ ഈ വാക്കായിരുന്നു മാറ്റത്തിന് തുടക്കമായത്. ഒക്ടോബര്‍ 22-ന് “മുഖ്യമന്ത്രി എന്നോടൊപ്പം (CM With Me)” സിറ്റിസണ്‍ കണക്റ്റ് സെന്ററില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രാമന്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. അതിന് പിന്നാലെ രണ്ടര ലക്ഷം രൂപ (₹2,47,340) രാമന്‍കുട്ടിയുടെ അക്കൗണ്ടില്‍ എത്തിയതായി സ്ഥിരീകരിച്ചു.

2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയും 2025 ഒക്ടോബര്‍ മാസത്തെ പെന്‍ഷനും ഉള്‍പ്പെടുന്നതാണ് തുക. കുടിശ്ശിക ലഭിച്ചതായി സിറ്റിസണ്‍ കണക്റ്റ് കോള്‍ സെന്റര്‍ രാമന്‍കുട്ടിയെ അറിയിച്ചു.

2013 ഏപ്രിലിലാണ് ചെത്ത് തൊഴിലില്‍ നിന്ന് രാമന്‍കുട്ടി വിരമിച്ചത്. അതിനുശേഷം ഉടനെ ലഭിക്കേണ്ടിയിരുന്ന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കാതെ പോകുകയായിരുന്നു. കാരണം — പെന്‍ഷന്‍ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറിലെ പിഴവ്. അതിലൂടെ രാമന്‍കുട്ടിയുടെ പെന്‍ഷന്‍ അതേ പേരുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്.

2022 ഡിസംബറില്‍ ബോര്‍ഡ് 3500 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചതോടെ സ്ഥിതി ഭാഗികമായി പരിഹാരമായെങ്കിലും, 2013 മെയ് മുതല്‍ 2022 നവംബര്‍ വരെയുള്ള കുടിശ്ശിക സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയോട് നേരിട്ട് പരാതിയുമായി എത്തിയതോടെ കേസ് പരിഗണനയ്‌ക്ക് വന്നു. സിറ്റിസണ്‍ കണക്റ്റ് കോള്‍ സെന്റര്‍ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പാലക്കാട് ഓഫീസില്‍ നിന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും രേഖകളും തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് എത്തിച്ചു.

2025 ഒക്ടോബര്‍ 17-ന് ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡിന്റെ 705-ാമത് യോഗം രാമന്‍കുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് കുടിശ്ശിക അനുവദിച്ചു. ഇങ്ങനെ 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാമന്‍കുട്ടിയുടെ പെന്‍ഷന്‍ സ്വപ്നം യാഥാര്‍ത്ഥ്യമായി.

malayalampulse

malayalampulse