എറണാകുളം | പെരുമ്പാവൂർ
പെരിയാറിൽ മുങ്ങിത്താഴ്ന്ന രണ്ടര വയസ്സുള്ള കുട്ടിക്ക് രക്ഷകനായി 17കാരൻ. പെരുമ്പാവൂർ ചേലാമറ്റം സ്വദേശി അപ്പു എന്ന് വിളിക്കുന്ന അനശ്വർ ആണ് സമയോചിത ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
സമീപത്തെ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അബദ്ധത്തിൽ പെരിയാറിൽ വീണത്. തിങ്കളാഴ്ച വൈകീട്ട് ചേലാമറ്റം ക്ഷേത്രക്കടവിൽ അമ്മ സിന്ധുവിനൊപ്പം കുളിക്കാനെത്തിയപ്പോഴാണ് പുഴയിൽ എന്തോ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നത് അനശ്വർ ശ്രദ്ധിച്ചത്. അടുത്തെത്തിയപ്പോഴാണ് അത് കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്.
ഒന്നും ആലോചിക്കാതെ അനശ്വർ ഉടൻ തന്നെ പുഴയിലേക്ക് ചാടി. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കുട്ടിയെ പിടിച്ചെടുത്ത് കരയിലെത്തിച്ച അനശ്വർ, തോളിലിട്ട് തട്ടിയതോടെ കുഞ്ഞ് കുടിച്ച വെള്ളം ഛർദ്ദിച്ചു. അമ്മ സിന്ധുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ തിരിച്ചറിഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
പുഴയിലെ നീരൊഴുക്കും ആഴവും ചെറുപ്പം മുതലേ പരിചിതമാണെന്ന് അനശ്വർ പറയുന്നു. കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ കടവിൽ ഒരു പന്ത് കിടന്നിരുന്നതായി കണ്ടതായും, കളിക്കുന്നതിനിടെ കാലിൽ വഴുതി കുട്ടി പുഴയിൽ വീണതാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അനശ്വർ. ധൈര്യവും സാന്നിധ്യബോധവും കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഈ കൊച്ചുമിടുക്കന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.
