കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നാടകീയ സംഭവങ്ങൾ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷൻ കന്നിമേൽ വെസ്റ്റ് ഡിവിഷനിലെ സ്ഥാനാർഥിയുമായ വി.കെ. അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ജനസമ്മതനല്ലാത്ത വ്യക്തിയെ ഉയർത്തിക്കാട്ടിയതാണ് തോൽവിക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്ന സിപിഎം റിപ്പോർട്ടിലാണ് അനിരുദ്ധൻ പ്രതിഷേധം അറിയിച്ചത്. ഈ റിപ്പോർട്ടിനെതിരായ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച ശേഷമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
സിപിഎം കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പ്രഥമ പരിഗണന നൽകിയിരുന്നത് വി.കെ. അനിരുദ്ധനെയായിരുന്നു. നാടകവും കഥാപ്രസംഗവും വഴിയാണ് താൻ സിപിഎമ്മിൽ എത്തിയതെന്നും, പാർട്ടിയാണ് തനിക്കെല്ലാമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹം വികാരപൂർവം പറഞ്ഞു. ഇതിന് ശേഷമാണ് പ്രതിഷേധമറിയിച്ച് യോഗം വിട്ടത്.
കൊല്ലം കോർപ്പറേഷന്റെ തോൽവിയെക്കുറിച്ചുള്ള റിപ്പോർട്ടിംഗ് നടക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തു. വർഷങ്ങളായി സിപിഎം വിജയിച്ചിരുന്ന സീറ്റ് ഇത്തവണ ബിജെപി പിടിച്ചെടുത്തതാണ് പാർട്ടിക്കുള്ളിൽ കടുത്ത ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്.
