പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം: ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചും അക്രവവും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി നേതൃയോഗം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കന്റോണ്‍മെന്റ് ഹൗസിലേക്കും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കും നടന്ന അക്രമത്തിലും സുരക്ഷാ വീഴ്ചയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഭരണപക്ഷത്തിന്റെയും തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയെന്ന സുപ്രധാന ജനാധിപത്യ ദൗത്യമാണ് പ്രതിപക്ഷ നേതാവ് നിര്‍വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹമാണ്.

പ്രതിപക്ഷ നേതാവിന്റെ നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഓഫീസിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും സിപിഎം നടത്തിയ അക്രമ സമരാഭാസത്തെ കെപിസിസി ഭാരവാഹിയോഗം ശക്തമായി അപലപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 29,30, 31 സെപ്റ്റംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളില്‍ നിന്ന് ശേഖരിക്കാനും തീരുമാനിച്ചു. ഇതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനം യോഗം ചര്‍ച്ച ചെയ്തു.സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും സ്വന്തം വാര്‍ഡിലെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ഈ ഭവനസന്ദര്‍ശനത്തില്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും നേതാക്കളോട് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആര്യനാട്ട് പഞ്ചായത്തംഗം ശ്രീജ ആത്മഹത്യ ചെയ്യാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി യോഗം അഭിപ്രായപ്പെട്ടു. സിപിഎം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നും കെപിസിസി യോഗം ആവശ്യപ്പെട്ടു.

malayalampulse

malayalampulse